Sunday, 5 August 2018

ഫോസ്റ്ററിംഗ്‌


ആരുടേയും സ്വപ്നഭൂമിയായ ലണ്ടനെന്ന മഹാ നഗരം ബ്രിട്ടനിൽ ആണെന്നല്ലാതെ അതിനെ കുറിച്ച് വലിയ വിവരമൊന്നും ചെറുപ്പത്തിൽ ഉണ്ടായിരുന്നില്ല. ബ്രിട്ടനാകട്ടേ, എന്റെ മാതൃ രാജ്യത്തെ അടിമത്തത്തിന്റെ ചങ്ങലയിൽ കാലങ്ങളോളം തളച്ചിട്ട ക്രൂരരായ ഭരണാധികാരികളുടെ നാടാണ്.

ക്രൂരരായ ബ്രിട്ടീഷിനെ തോൽപിച്ചെങ്കിലും എന്ന ഒരു വരിയോട് കൂടിയ സങ്കല്പ ഭാരതമെന്ന എന്റെ ആദ്യ കവിത കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ ബ്രിട്ടനിലേക്ക് സന്ദര്ശനത്തിനായിട്ടെങ്കിലും യാത്ര ചെയ്യുക എന്നത് എന്റെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

രണ്ടായിരത്തി അഞ്ചിൽ ജോലി തേടി ദുബായിലെത്തിയ നാളിൽ സ്പോൺസറായ സഞ്ചയ് ഷാ ഒരു കെട്ട് പുസ്തകം എനിക്ക് മുമ്പിൽ വെച്ചിട്ട് പറഞ്ഞു, " താൻ ഇവിടെ ജോലിയൊന്നും ചെയ്യണ്ട. ലണ്ടനിൽ QLTT എന്നൊരു പരീക്ഷ ഉണ്ട്. പരദേശീയരായ വക്കീലന്മാർ ഈ പരീക്ഷ പാസായാൽ അവിടെ വക്കീലായി ജോലി ചെയ്യാം. എനിക്കവിടെ ഒരു വക്കീലാഫീസുണ്ട്, തന്നെ അവിടേയ്ക്ക് അയക്കാനാണ് എന്റെ പ്ലാൻ. അടുത്ത ഏപ്രിലിൽ പരീക്ഷ എഴുതാനുള്ള വിസയും ടിക്കറ്റും ഞാൻ ശരിയാക്കാം".

പഠിക്കുന്നതെന്നും എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞാൻ പരീക്ഷ എഴുതാം, പാസ്സാകാം. പക്ഷേ ജോലിക്കായി എനിക്ക് ലണ്ടനിൽ പോകാൻ വയ്യ. ദുബായ് അറബികളുടെ രാജ്യമാണെങ്കിലും അവിടെ ഭൂരിഭാഗവും മലയാളികളാണ്. ആ ആത്മവിശ്വാസത്തിലാണ് ഞാൻ ദുബായിൽ വന്നത്. വെല്ലുമ്മിച്ചിയുടെ ആങ്ങളയുടെ ഇരുപത്തി ഒന്ന് മക്കളിൽ കൂടുതൽ പേരും ദുബായിലുണ്ട്. അവരെ കാണാനോ ശല്യം ചെയ്യാനോ ആഗ്രഹിക്കുന്നില്ലെങ്കിലും ബന്ധുക്കളായി ആരെങ്കിലും ഇവിടെയുണ്ടല്ലോ എന്നത് ഒരു ധൈര്യം കൂടിയാണ്.

അതിനാൽ ഞാൻ സ്പോൺസറോട് തീർത്തു പറഞ്ഞു, " ഞാൻ ദുബായിൽ വന്നത് ഇവിടെ ജോലി ചെയ്യാനാണ്, ലണ്ടനിൽ പോകാനല്ല, എനിക്ക് ലണ്ടൻ ജോലിക്ക് താല്പര്യമില്ല". അയാൾക്കത് തീരെ പിടിച്ചില്ലെങ്കിലും പിന്നീടൊന്നും പറയാതെ കൊണ്ട് വന്ന പുസ്തകങ്ങൾ തിരിച്ചെടുത്ത് കൊണ്ട് പോയി.

കാലത്തിന്റെയും ജീവിതത്തിന്റേയും ചക്രങ്ങൾ ഒരുപാട് കറങ്ങി തിരിഞ്ഞപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം ഞാൻ വിവാഹത്തിലൂടെ അതേ ലണ്ടനിൽ തന്നെ എത്തി. ഭർത്താവുമൊരുമിച്ചാണ് യാത്ര ചെയ്തതെങ്കിലും ബ്രിട്ടീഷ് പൗരന്മാർക്കും അല്ലാത്തവർക്കും എമിഗ്രെഷനിൽ വെവ്വേറെ വരികളായിരുന്നതിനാൽ ഒറ്റയ്ക്കായിരുന്നു എമിഗ്രെഷനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. അഞ്ച് വർഷത്തെ ദുബായ് വാസം കൊണ്ട് ഒരുപാട് വിദേശീയരെ കണ്ടിട്ടുണ്ടെങ്കിലും കൂടുതൽ പേരും ഫിലിപ്പീൻസിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ളവരായിരുന്നു. ഇവിടെയിതാ പല നിറങ്ങളിലും രൂപങ്ങളിലുമായി മുന്നിലും പിന്നിലുമെല്ലാം വിദേശീയർ മാത്രം. ചിലരെയെല്ലാം ചൈന, ശ്രീലങ്ക, ആഫ്രിക്കൻ എന്നൊക്കെ മനസ്സിൽ കരുതി അവലോകനം ചെയ്തു.

പത്ത് പന്ത്രണ്ട് മണിക്കൂർ യാത്ര ചെയ്തതിന് ശേഷം വിസ്തരിച്ചോന്ന് ടോയ്‌ലറ്റിൽ പോകാനായി എമിഗ്രെഷൻ കഴിഞ്ഞ ഉടനെ ഞാൻ താഴെയുള്ള ശൗച്യാലയത്തിലേക്ക് യാത്രയായി. ഇന്നേ വരെ കണ്ടിട്ടുള്ള എല്ലാ ശൗച്യാലയങ്ങളെക്കാളും വൃത്തിയുള്ള പരിസരം. ആശ്വാസമായി. ഞാൻ ടോയ്‌ലറ്റിൽ കയറി വാതിലടച്ചു. ചുറ്റും നോക്കി, വെള്ളം മാത്രമില്ല. പകരം വലിയ ടിഷ്യൂ റോൾ ഭംഗിയായി അലങ്കരിച്ച് വെച്ചിരിക്കുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു. തൽകാലം കുറച്ചധികം ടിഷ്യൂ ചുരുട്ടിയെടുത്ത് പുറത്തുള്ള പൈപ്പിൽ നിന്നും നനച്ച് ഞാൻ വൃത്തിയാക്കി പുറത്ത് കടന്നു.

എനിക്കാധിയായി, രണ്ട് മാസം കൂടെ താമസിച്ചിട്ടും ഭർത്താവ് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ? അതോ ഇൻഗ്ലണ്ടിലെ ജീവിത രീതിയെ കുറിച്ച് ഒന്നും ചോദിച്ച് മനസ്സിലാക്കാതിരുന്നത് എന്റെ മണ്ടത്തരമാണോ? ഏറ്റവും കൂടുതൽ പൊതുജനോപകാരപ്രദമായ സേവനത്തുറയായ എയർപോർട്ടിൽ ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ സ്ഥലങ്ങൾ എങ്ങിനെയിരിക്കും?

കാത്ത് നിന്നിരുന്ന ഭർത്താവിനോട് ഞാൻ കണ്ട അതിശയകരമായ സംഭവം വിശദീകരിച്ചപ്പോൾ," ഇതിവിടെ അത്ര വലിയ കാര്യമൊന്നുമല്ല. ഇഗ്ളീഷുകാർ ടിഷ്യൂ ഉപയോഗിച്ചാണ് ഇവിടെ കാര്യങ്ങൾ നിർവ്വഹിക്കുന്നത്. വീട്ടിലെ ടോയ്‌ലറ്റും ഇത് പോലെ തന്നെയാണ്. നാം പ്ലാസ്റ്റിക് കപ്പും പൈപ്പ് പോലുള്ള പ്ലാസ്റ്റിക് കണ്ടയ്നറുകളുമാണ് ടോയ്‌ലറ്റിൽ ക്ളീനിംഗിനായി ഉപയോഗിക്കുന്നത്. കുളിക്കാനും പല്ല് തേക്കാനുമെല്ലാം പൈപ്പ് ഉപയോഗിക്കാം”.

ടോയ്‌ലറ്റ് ഇങ്ങനെയാണെങ്കിലും എയർ പോർട്ടിലും ഹോം ഓഫീസിലുമെല്ലാം മൾട്ടി ഫെയ്ത്ത് പ്രയർ റൂമും വെള്ളവുമൊക്കെയുള്ളത് മറ്റൊരു അതിശയമായി നിലകൊണ്ടു.

നിരുപദ്രവകാരിയായിരുന്നിട്ടും ആരെയും മനസ്സറിഞ്ഞ് ചതിക്കാതിരുന്നിട്ടും ഒരുപാട് കേസിൽ അകപ്പെട്ടിരുന്നപ്പോഴാണ് ഡോക്ടറായ ഭർത്താവ് വക്കീലായ എന്നെ വിവാഹം ചെയ്യാനെത്തിയത്. അദ്ദേഹത്തിന്റെ പേരിലുള്ള കേസുകളുടെ വിവരമറിഞ്ഞപ്പോൾ ഒരു വക്കീലിന്റെ ആവശ്യത്തിന് വേണ്ടിയാണോ എന്നെ തന്നെ കല്യാണം കഴിച്ചതെന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ച് പോയി. എന്തായാലും ലണ്ടനിലെത്തി ആദ്യ യാത്രയും വക്കീലാഫീസിലേക്ക് തന്നെയായിരുന്നു. ക്രോയ്ഡണിൽ നിന്നും ടെംപിളിലേക്ക് ട്രെയിനിൽ ആയിരുന്നു യാത്ര.

താമസിക്കുന്ന ലോവർ അഡിസ്‌കോംബ് റോഡിൽ നിന്നും ഈസ്റ്റ് ക്രോയ്ഡൺ റെയിൽ സ്റ്റേഷനിലേക്ക് പോയത് ട്രാമിലായിരുന്നു. ഇൻഗ്ലണ്ടിലെ തിരക്കുള്ള നഗരങ്ങളിൽ ചെറിയ ദൂര യാത്രയ്ക്കായി ബസ് പോലെ സേവനം അനുഷ്ഠിക്കുന്ന ഒരു ഗതാഗത സൗകര്യമാണ് ട്രാം. കാഴ്ചയിൽ ചെറിയ ട്രെയിൻ പോലെ ഉള്ള ഇവ ബസിനേക്കാൾ വലുതും എന്നാൽ ട്രെയിനിനേക്കാൾ ചെറുതും ആണെങ്കിലും പ്രധാന ട്രെയിൻ സ്റ്റേഷനുകളിൽ യാത്രക്കാരെ എത്തിക്കാൻ പ്രധാന പങ്ക് വഹിക്കുന്നു.

ട്രാമിൽ കയറിയ ഉടനെ വാതിൽക്കൽ ഉള്ള സീറ്റിൽ ഇരിക്കുന്ന വൃദ്ധ ദമ്പതികളിൽ സ്ത്രീ വളരെ ഹാർദ്ധവമായി പുഞ്ചിരിച്ചു. എത്ര ഉത്കണ്ഠാകുലമായ മനസ്സിനേയും എല്ലാം മറന്നൊന്ന് ഉന്മേഷഭരിതമാക്കുവാൻ പോന്ന ചിരി. പരിചയമില്ലാതിരുന്നിട്ടും അവർ "ഹായ്, ഹൌ ആർ യൂ" എന്ന് ചോദിച്ചു. മറുപടി പറയും മുമ്പേ എന്റെ നാട്ടിലെ, അയൽക്കാരാണെങ്കിലും അടുത്ത് കണ്ടാൽ ചിരിക്കുന്നത് പോയിട്ട് പരിചയഭാവം പോലും നടിക്കാതെ തിരിഞ്ഞു നടക്കുന്ന ആളുകളിലേക്ക് മനസ്സ് ഓടിയെത്തിയപ്പോഴേക്കും ഭർത്താവ് മറുപടിയായി, "ഫൈൻ, താങ്ക്യൂ, വാട്ട് എബൌട്ട് യൂ " എന്ന് പറഞ്ഞ് ഇഗ്ളീഷ് നാട്ടിലെ മര്യാദകളിൽ ഒന്നാമത്തേത് എന്നെ പഠിപ്പിച്ചു തന്നു. കൂടെ, "മനസ്സിൽ എന്ത് തന്നെ ആയിരുന്നാലും ഇവർ പുറമെ പുഞ്ചിരി പ്രദർശിക്കുന്നവരാണെന്നും നമ്മളും അത് പോലെ പ്രതികരിച്ചില്ലെങ്കിൽ അത് മര്യാദ കേടാണെന്നും” കൂട്ടി ചേർത്തു.
മറ്റുള്ളവരെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നത് ഒരു സൽകർമ്മം ആണെന്ന് റസൂലിന്റെ ഹദീസ് ഉണ്ടെന്നും ഖുർആനിലെ രണ്ടാം അദ്ധ്യായത്തിലെ എണ്പത്തിമൂന്നാം വാക്യത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളായ നമസ്കാരത്തിനും നോമ്പിനും മുമ്പ് പ്രതിപാദിക്കുന്ന അഞ്ച് കാര്യങ്ങളിൽ മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കഴിഞ്ഞാൽ മനുഷ്യരോട് നല്ലത് സംസാരിക്കുക എന്ന വാക്യങ്ങളൊന്നും ഇവർക്കറിയില്ലെങ്കിലും അറബികളേക്കാളും നന്നായി പെരുമാറുന്നത് മുസ്ലിമല്ലാത്ത ഈ രാജ്യക്കാരാണല്ലോ എന്ന് ഒരുപാട് അറബികളെ കണ്ട് ശീലിച്ച ഞാൻ അതിശയത്തോടെ ഭർത്താവിനോട് പറഞ്ഞു.

ചെറിയ ദൂരം മാത്രമുള്ളതാണെങ്കിലും ആ ട്രാം യാത്രയിൽ എന്നെ അദ്‌ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അതിൽ കൂടുതലും വയസ്സായ ആളുകൾ ആയിരുന്നു എന്നതാണ്. മേക്കപ്പിട്ട് ഭംഗിയാക്കിയ മുഖവും പേൾ മാല കൊണ്ട് അലങ്കരിച്ച കഴുത്തും നെയിൽ പോളിഷ് കൊണ്ട് സുന്ദരമാക്കിയ കൈകളുമെല്ലാം ചുക്കി ചുളുങ്ങിയതാണെങ്കിലും വാക്കിലും നോക്കിലും നടത്തത്തിലുമെല്ലാം നല്ല ഉന്മേഷം തോന്നിക്കുന്ന വൃദ്ധന്മാർ. ചെറുപ്പത്തിൽ നാട്ടിലെ ഏത് വീട്ടിൽ പോയാലും ഒരു ചാരുകസേരയും അതിൽ ഒരു ഉപ്പാപ്പയും അതിനടുത്ത് മുറുക്കാൻ ചെല്ലവും കോളാമ്പിയുമായി ഒരു ഉമ്മൂമ്മയേയും കാണുക പതിവായിരുന്നു. ഇന്ന് ആ കാഴ്ച്ച അപ്രത്യക്ഷമായിരിക്കുന്നു, ചാരുകസേരയിൽ ഇരിക്കുന്ന പ്രായത്തിന് മുമ്പേ വാർദ്ധക്യത്തിലേക്ക് കടക്കും മുമ്പേ ക്യാൻസറിനാലോ പ്രമേഹത്താലോ അപകടത്താലോ നാട്ടിലെ ആളുകളൊക്കെ മരിച്ച് കൊണ്ടിരിക്കുന്നു.
ഈ വാർദ്ധക്യത്തിലും ഇവരുടെ ചുറുചുറുക്കിന്റെ രഹസ്യം ചോദിച്ച ഭർത്താവ് നാട്ടിലേത് പോലെ രണ്ടടി യാത്ര ചെയ്യാനും ഇവർ നിന്നെ പോലെ ഓട്ടോ റിക്ഷ വിളിക്കാറില്ലെന്നും ഏത് യാത്രയ്ക്കും പരമാവധി നടന്ന് മാത്രം പോകുന്ന ശീലമാണ് ഇവരുടെ ആരോഗ്യ രഹസ്യമെന്നും വെളിപ്പെടുത്തി. ക്രോയ്ഡനിൽ നിന്ന് ബ്ളാക് ഫ്രെയർസിലേക്കും അവിടെ നിന്ന് ടെംപിളിലേക്കും നടന്നപ്പോൾ അത് ശരിയാണെന്ന് എനിക്കും ബോധ്യമായി.
ഹെൻറി ഹെൻട്രോണിന്റെ ഓഫീസിലെത്തി പരിചയപ്പെടലിന് ശേഷം റിസപ്‌ഷനിസ്റ്റ് ചായയുമായെത്തി. മലയാളികൾ ചായ കുടിക്കാൻ ഉപയോഗിക്കുന്ന ഗ്ളാസിന്റെ മൂന്നിരട്ടി വലിപ്പമുള്ള കോപ്പയിലായിരുന്നു, ചായയുമായി അവർ എത്തിയത്. "ഇതെന്താ കുട്ടളത്തിലാണോ ഇംഗ്ളീഷുകാർ ചായ കുടിക്കുന്നത്" എന്ന ചോദ്യവുമായി ചായ കുടിക്കാനിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ചായയുടെ രുചി. തിളപ്പിച്ച വെള്ളത്തിൽ ടീ ബാഗിട്ടു തിളപ്പിക്കാത്ത പാലൊഴിച്ച് മധുരം പോലും ആവശ്യത്തിനില്ലാത്ത ചായയുടെ ഓമനപ്പേരാണത്രെ ഇംഗ്ളീഷ് ടീ. അതും കുറച്ചാണെങ്കിൽ കഷായം കുടിക്കുന്ന പോലെങ്കിലും കുടിക്കാം. ഇത്രയധികം ടീ, അതും ഈ ഇംഗ്ളീഷ് ടീ എനിക്ക് കുടിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ മടി പിടിച്ചപ്പോൾ ഇതാണെനിക്ക് പ്രിയമെന്ന് പറഞ്ഞ് ആസ്വദിച്ച് കുടിക്കുന്ന ഭർത്താവിനെ നോക്കി അത്ഭുതത്തോടെ ഞാനിരുന്നു. പിന്നീടിങ്ങോട്ടുള്ള കാലമത്രയും ഇംഗ്ളീഷ് ടീ ഉണ്ടാക്കി ഭർത്താവിന് കൊടുത്തിട്ടുണ്ടെങ്കിലും രുചിച്ച് പോലും നോക്കിയിട്ടില്ലെങ്കിലും ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് അതിനോടൊരു പ്രിയം ഉള്ളിലില്ലാതില്ല.
ലണ്ടനിലെത്തിയ രണ്ടായിരത്തി പന്ത്രണ്ട് ആഗസ്ത് പതിനെട്ടിന്റെ മൂന്നാം ദിവസം ബലി പെരുനാൾ ആയിരുന്നു. രാവിലെ കുളി കഴിഞ്ഞ് ചായ മാത്രം കുടിച്ച് വിസ്തരിച്ച് ഭക്ഷണം ഉണ്ടാക്കാൻ ഒരുങ്ങിയ എന്നോട് "വേഗം യാത്രയായിക്കോ, ഇപ്പോൾ നമസ്കാരം തുടങ്ങും, പള്ളിയിൽ പോകണം " എന്നായി ഭർത്താവ്.

"പള്ളിയോ? സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ പാടില്ല, നമ്മൾ സുന്നികളല്ലേ"

"നീ, സുന്നിയായിരിക്കും, പക്ഷേ ഞാൻ ഹനഫിയാണ്, സുന്നിയായാലും ഹനഫിയായാലും ഇവിടെ എല്ലാവരും വെള്ളിയാഴ്ചയും തറാവീഹിനും പെരുനാളിനുമെല്ലാം പള്ളിയിൽ പോയി നമസ്കരിക്കാറുണ്ട്. നീ വേഗം വാ".
സ്ത്രീകൾക്ക് വീടാണ് നമസ്കരിക്കാൻ ഉത്തമമെന്ന ഹദീസൊക്കെ എടുത്ത് വാദപ്രതിവാദത്തിനൊരുങ്ങുമ്പോഴേക്കും ഭർത്താവ് റെഡിയായി കഴിഞ്ഞിരുന്നു. കാറിലിരുന്നപ്പോൾ അദ്ദേഹം വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും പുണ്യമാക്കപ്പെട്ട അല്ലാഹുവിന്റെ ഭവനമെന്ന് വിശേഷിപ്പിക്കുന്ന മസ്ജിദുൽ ഹറമിൽ സ്ത്രീകൾക്ക് പ്രത്യക വരികളില്ല, മറകളില്ല, ആഗമന നിർഗ്ഗമന പാതകളില്ല, എല്ലാവരും വരുന്നതും പോകുന്നതും ഒരേ പാതയിലൂടെ. ഹറമിനെ പ്രദക്ഷിണം വെയ്ക്കുന്ന ത്വവാഫിൽ അന്യരായ സ്ത്രീകളും പുരുഷന്മാരും പരസ്പരം കാണുന്നുവെന്ന് മാത്രമല്ല, അവിടുത്തെ തിരക്കിനിടയിൽ സ്പർശിക്കുകയും ചെയ്യുന്നു. ത്വവാഫിന് ശേഷം നിര്ബന്ധമായ മഖാം ഇബ്രാഹിമിന് പിന്നിലുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരത്തിൽ എല്ലാവരും ഒരേ വരികളിൽ ചിലപ്പോൾ സ്ത്രീയും പുരുഷനും മുട്ടിയുരുമ്മി നമസ്കരിക്കുക പോലും ചെയ്യുന്നു. സഫാ മർവ്വയ്ക്കിടയിലൂടെയുള്ള നടത്തവും ഒരുമിച്ച്. ഇവിടെ മുഖം മറയ്ക്കുന്ന മുഖം മൂടി ആർക്കും നിർബന്ധമില്ല, കറുത്ത പർദ്ധയും നിർബന്ധമില്ല. സ്ത്രീകൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രം. നമസ്കാര സമയങ്ങളിൽ തിരക്ക് മൂലം ഹറമിലേക്ക് പ്രവേശനം നിഷേധിക്കുന്ന സമയത്ത് സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകി അവരെ അകത്തേക്ക് കടത്തി വിടുന്നതും കാണാം.

ലോക മുസ്ലിമിന്റെ പുണ്യഭൂമിയായ മക്കയിൽ, സ്ത്രീകൾക്കെല്ലാ നിഷേധങ്ങളും അടിച്ചേൽപ്പിക്കുന്ന സൗദി അറേബ്യായിലെ മക്കയിലെ പള്ളിയിൽ സ്ത്രീകൾക്ക് നമസ്കരിക്കാമെങ്കിൽ ഒരു സുന്നിയുടെയും മുജാഹിദിന്റെയും ഫത്വ ആവശ്യമില്ല, സ്ത്രീകൾക്ക് പള്ളിയിൽ നമസ്കരിക്കാൻ.

സുന്നിയും മുജാഹിദും ജമാ-അത്ത് ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം അറിയും മുമ്പേ അഭിമാന പൂർവ്വം "ഞാൻ സുന്നിയാണ് " എന്ന് പാടി നടന്നിരുന്ന എന്നെ പോലുള്ള സുന്നി സ്ത്രീകൾക്ക് കുഞ്ഞായിരുന്നപ്പോൾ നബിദിനത്തിന്റെ പാട്ട് കേൾക്കാനും വലുതായപ്പോൾ ബാഖഫി മാരുടെയും സഖാഫി മാരുടെയും മത പ്രസംഗം കേൾക്കാനുമല്ലാതെ പള്ളി മുറ്റം പോലും എന്നും ഹറാമായിരുന്നു. പള്ളിമുറ്റത്തിന് പോലും പ്രത്യേക മറകളും കവാടങ്ങളും ഉണ്ടാകും. സ്ത്രീകൾക്ക് പള്ളിയിൽ നമസ്കാരം ഹറാമാണ്. വീടാണ് സ്ത്രീകൾക്ക് നമസ്കാരത്തിന് ഉത്തമമെന്ന് കരുതി ഞങ്ങളെന്നും വീട്ടിനകത്ത് നമസ്കരിച്ച് പോന്നു.

എന്തായാലും ആദ്യമായി പള്ളിയിൽ പെരുനാൾ നമസ്കരിച്ചു. നമസ്കാരത്തിന് മുമ്പുള്ള പ്രസംഗത്തിൽ ഫോസ്റ്ററിംഗിൽ മുസ്ലിമുകൾ പങ്കാളികൾ ആകണമെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും പോരുമ്പോൾ എല്ലാവർക്കും അതിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ലീഫ്ലറ്റും നൽകി.

പള്ളിയിൽ നിന്നും നേരെ ടൂട്ടിംഗിലുള്ള ഒരു ഇന്ത്യൻ ബേക്കറിയിൽ കയറി ചായയും പെരുനാൾ സ്‌പെഷ്യൽ ആയി പായസവും കഴിച്ചു അടുത്തുള്ള പാർക്കിൽ ചുറ്റി കറങ്ങി ഉച്ചയായപ്പോൾ ദോശ ആൻഡ് ചട്ണിയിൽ നിന്നും ഊണും കഴിച്ച് വീട്ടിലേക്ക് തിരിച്ചു.

കാറിൽ ഇരുന്ന ഫോസ്റ്ററിംഗ്‌ ലീഫ്ലറ്റ് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ ഭർത്താവ് വിശദീകരിച്ചു, അച്ഛനമ്മമാരിൽ നിന്ന് അകന്ന് താമസിക്കുന്ന അല്ലെങ്കിൽ അനാഥരായ കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കാൻ ഇവിടുത്തെ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള രീതിയാണ് ഫോസ്റ്ററിംഗ്‌. ഒരു കുടുംബത്തിന് ആവശ്യമായതിലധികം താമസ സൗകര്യവും മേൽനോട്ടത്തിന് ആളും ഉണ്ടെങ്കിൽ ഉപാധികൾക്ക് വിധേയമായി സർക്കാർ ഒരു കുട്ടിയെ വളർത്താനായി നൽകും. അതിനായി ഒരു കുട്ടിക്ക് വേണ്ടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ വർഷത്തിൽ ജാതിയോ മതമോ നിറമോ ദേശീയതയോ നോക്കാതെ സർക്കാർ ചിലവഴിക്കുന്നു.

ഇത്ര ചിലവേറിയ ഈ അനാഥ സംരക്ഷണ രീതി എന്നിൽ ആകാംക്ഷ വർദ്ധിപ്പിച്ചു. പക്ഷേ അനാഥ സംരക്ഷണവും ഇസ്‌ലാമിന്റെ നേടും തൂൺ ആണല്ലോ. ലോകത്തിൽ ഏറ്റവുമധികം വിവാദമുളവാക്കിയിട്ടുള്ള ബഹുഭാര്യത്വം എന്ന നിര്ബന്ധമല്ലാതിരുന്നിട്ടും ദുരുപയോഗം ചെയ്യുന്ന വ്യവസ്ഥിതി തന്നെ നിലവിൽ വന്നത് അനാഥ സംരക്ഷണം എന്ന മഹത്തായ ആദർശത്തിന് വേണ്ടിയാണ്.
സക്കാത്തിന്റെയും സ്വദഖയുടെയും മഹത്വം വിളിച്ചോതുന്നവയായിരുന്നു, വഴിയിൽ കണ്ട ചാരിറ്റി ഷോപ്പുകളും സൂപ്പർ മാർക്കറ്റുകൾക്കരികിലെ ചാരിറ്റി ബോക്സുമെല്ലാം. സൗദിയും ദുബായ് അടക്കമുള്ള ശരീ-അത്ത് രാജ്യങ്ങളിലൊന്നും കാണാത്ത അവസ്ഥാ വിശേഷം. അഞ്ച് വർഷത്തിലധികം ഞാൻ താമസിച്ചിട്ടുള്ള ഈ രാജ്യങ്ങളിൽ അല്ല, ഇവിടെ ഈ ഇഗ്ളീഷ് രാജ്യത്താണ് യഥാർത്ഥ ഇസ്‌ലാം പുലരുന്നതെന്ന് തോന്നിക്കുന്നതായിരുന്നു, ഓരോ മനസ്സിലാക്കലും.

കൂടാതെ തങ്ങളുടെ രാജ്യത്തെ പൗരന്മാരായവർക്കും അല്ലാത്തവർക്കും എല്ലാം തൊഴിലില്ലായ്മാ വേതനവും, കുട്ടികൾക്കും മുതിർന്നവർക്കും ആനുകൂല്യവും, വീടില്ലാത്ത കുറഞ്ഞ വരുമാനക്കാർക്ക് പ്രത്യക ആനുകൂല്യവും, വിദ്യാഭ്യാസ ചികിത്സാ സൗജന്യവും എല്ലാം നൽകി സർക്കാർ സംരക്ഷിക്കുന്നു. കൂടുതൽ നേടുന്നവരിൽ നിന്നും നികുതി ഈടാക്കിയാണെങ്കിലും സംരക്ഷണം ഉറപ്പ് വരുത്തുന്ന ഈ നിയമങ്ങളോട് മതിപ്പ് തോന്നുന്നത് അത് പോലെ ഈടാക്കുന്ന നികുതി രാഷ്ട്രീയക്കാരുടെ സ്വിസ് ബാങ്കുകളിലേക്ക് ഒഴുകുന്ന നാട്ടിലെ സംരക്ഷണം ഓർമ വരുമ്പോഴാണ്.


Tuesday, 25 June 2013

ലണ്ടനിലെ ആദ്യ ജോലി

വിവാഹ നിയമത്തിന്റെ ചില നൂലാമാലകൾ മൂലം ഭർത്താവ് ലണ്ടനിൽ ഉണ്ടെങ്കിലും സ്ടുടന്റ്റ് വിസയിലാണ്, ഇവിടേയ്ക്ക് വന്നത്. അല്ലെങ്കിൽ വിസ ആവശ്യത്തിനാണ്, വിദ്യാർഥി ആയതെന്ന് പറയാം. ഇവിടെയുള്ള കലാലയത്തിൽ അപേക്ഷ കൊടുക്കും മുമ്പേ കൻസൽറ്റന്റ് പണഞ്ഞു, " മാഡം അവിടെ ചെന്നാൽ ഇരുപതു മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യാം. ഒരു മണിക്കൂറിനു പതിനഞ്ചു മുതൽ ഇരുപതു പൌണ്ട് വരെ കിട്ടും". ഞാൻ മാക്സിമത്തിൽ ഇട്ടു കൂട്ടി. ഇരുപത് ഗുണം ഇരുപത്, നാനൂറ്. നാനൂറ് ഗുണം നാല് , ആയിരത്തി അറുനൂറ്. മാസം ഒന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ. വിദ്യാ സമ്പന്നയായ ഏതൊരു ഇന്ത്യാകാരനേയും പോലെ എന്റെ ജോലി സ്വപ്നവും സട കുടർന്നെഴുന്നേറ്റു.

എന്തായാലും സ്ടുടന്റ്റ് ആയി. ആഗസ്ത് മുതലുള്ള തണുപ്പു മൂലം ലക്ഷ സ്വപ്നം ക്രമേണ മാറി തുടങ്ങിയെങ്കിലും ഫെബ്രുവരിയിൽ അത് വീണ്ടും തല പൊക്കി. അങ്ങിനെയാണ്, സി.വി.എന്ന എന്റെ മഹത്തായ കരിക്കുലം വിറ്റെ ഒരു നാൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു ദിവസം എനിക്കൊരു മെയിൽ വന്നു.delta-itltd.co.uk എന്ന കമ്പനിയിൽ നിന്നായിരുന്നു, അത്. അവരുടെ ഫിനാൻഷ്യൽ സപ്പൊർട്ട് ഏജന്റ് ആയി എന്നെ നിയമിക്കാൻ ആഗ്രഹമുണ്ടെന്നും, താല്പര്യമുണ്ടെങ്കിൽ മറുപടി അയക്കുവാനുമായിരുന്നു മെയിൽ. പണ്ട്, നാട്ടിലായിരുന്നപ്പോൾ ഓൻലൈനിൽ കണ്ടന്റ് വ്രൈറ്റർ ആയി ജോലി നോക്കിയതും ശമ്പളം തപാലിൽ അയച്ചു തന്നതും ഓർമ വന്നു. ഇത്തവണയും ഭര്ത്താവ് ഉടക്കി.

delta-itltd.co.uk വല്ല തട്ടിപ്പ് കമ്പനിയായിരിക്കും, നീ അയക്കണ്ട. ഞാനുണ്ടോ വിടുന്നു. എല്ലാത്തിനെയും പെസിമിസ്റ്റ് ആയി കാണുന്നതു തന്നെ ഒരു രോഗമാണെന്നായിരുന്നു, ഇത്തവണ എന്റെ വാദം.

എന്തായാലും ഞാൻ മറുപടി അയച്ചു. അവരുടെ ജോലിയാണെങ്കിൽ തീരെ നിസ്സാരം. വീട്ടിലിരുന്നു ചെയ്താൽ മതി. എനിക്ക് ഏതെങ്കിലും യു. കെ. ബാങ്കിൽ അക്കൌണ്ട് ഉണ്ടായിരിക്കണം. അവർ എന്റെ അക്കൌണ്ടിലേക്ക് അയച്ചു തരുന്ന പണം തട്ടാതെ തടയാതെ ഒരു മണിക്കൂറിനുള്ളിൽ ഞാൻ പോസ്റ്റ് ഓഫീസ് വഴിയോ വെസ്റ്റേർന് യൂണിയൻ മണി ട്രാൻസ്ഫർ വഴിയോ അവർ പറയുന്ന ആളിന് അയച്ചു കൊടുക്കണം. എനിക്ക് കമ്മീഷൻ തരും. മാസം ആയിരത്തി അഞ്ഞൂറ് പൌണ്ട് ശമ്പളവും. കൂടാതെ പ്രമോഷനും ഉണ്ടത്രേ. ഇന്നേ വരെ ഒരു നല്ല ജോലി കിട്ടിയിട്ടില്ല. അതിനാൽ പടച്ചവൻ കാട്ടി തന്ന വഴിയായിരിക്കും എന്ന് കരുതി, അപേക്ഷിച്ചു.

ആദ്യത്തെ രണ്ടു ദിവസം അവർ നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഇതൊരു അമേരിക്കൻ കമ്പനിയാണെന്നും കമ്പ്യൂട്ടർ മേഖലയിലുള്ള ഇന്ത്യയുടെ അധിക ചെലവ് മൂലം അവർക്ക് കിഴക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നുമെല്ലാം സൈറ്റിൽ തന്നെ വിശദമായി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു ആദ്യത്തെ ടാസ്ക് വന്നു. കൂടാതെ ഒരു നിര്ദ്ദേശവും, കമ്പനിക്കു അധികം പണം അവരുടെ തൊഴിലാളികൾക്ക് അയക്കാൻ കഴിയാത്തതിനാൽ ഇത് വ്യക്തികളുടെ പേരില് നിന്നായിരിക്കും അയക്കുന്നത്.

ഒരു നിഖിഷ സലീമിന്റെ അക്കൌണ്ടിൽ നിന്ന് എനിക്ക് അയ്യായിരം പൌണ്ട് അയച്ചിരിക്കുന്നു. ഞാനിതു ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേർക്കായി ജീവിതത്തിൽ ആദ്യമായി കേട്ട ഒരു രാജ്യത്തേക്ക് അയച്ചു കൊടുക്കണം. എനിക്കൊരല്പം പേടി തോന്നി തുടങ്ങി. എവിടെയോ ഒരു പന്തി കേടുണ്ട്. അയക്കുന്നത് നിഖിഷ സലിം. കിട്ടുന്നത് ഒരു ബന്ധവുമില്ലാത്ത ചില പേരുകാർ.

ഞാൻ ഭർത്താവിനെയും കൂട്ടി ബാങ്കിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ അതാ തലയിൽ ഇടിത്തീ പോലെ അവരുടെ മൊഴി. ആയിരത്തി അഞ്ഞൂറ് പൌണ്ടിൽ കൂടുതൽ ഒരു ദിവസം പിൻവലിക്കാൻ പാടില്ലാത്രേ. കഴിഞ്ഞ ദിവസം ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ എത്ര വേണമെങ്കിലും പിൻ വലിക്കാം എന്ന് ഉറപ്പു നല്കിയതാണ്. ആ ഉറപ്പിൻ മേലാണ് ടെല്ട കമ്പനിയിൽ ജോലിക്കു ചേർന്നത്. എന്തായാലും ഒരു വിധം ഹെഡ് ആപ്പീസിൽ പോയി പണം പിൻ വലിച്ചു പറഞ്ഞ നിർദ്ദേഷിച്ച ആളുകൾക്ക് അയച്ചു കൊടുത്തു. കാറിലിരുന്നു ഭർത്താവ് പിറുപിറുത്തു, ഇത് മണി ലോൻഡരിങ്ങ് അല്ലാതെ മറ്റൊന്നുമല്ല.

വീട്ടിലെത്തിയ ഉടനെ തന്നെ അയച്ച ചീട്ടിന്റെ ഫോട്ടോ കോപ്പി എടുത്തത് കമ്പനിക്കു അയച്ചു. കൂടെ ഒരു മെസ്സേജും, " എനിക്ക് ആയിരത്തി അഞ്ഞൂറ് പൌണ്ടിൽ കൂടുതൽ പിൻ വലിക്കാൻ കഴിയില്ല. അതുകൊണ്ട്, ആ ലിമിറ്റിൽ ഉള്ള ജോലി തന്നാൽ മതി".

വീണ്ടും സമാധാനക്കേട് തുടങ്ങി. എന്താണു മണി ലോണ്ടരിംഗ്? ലോ കോളേജിൽ ഇരുപത്തി നാല് വിഷയത്തിൽ പരീക്ഷ പാസായി വക്കീലുദ്യോഗം നേടിയിട്ടും ഹൈ കോടതിയിൽ ഇത്രനാൾ പ്രാക്ടീസ് ചെയ്തിട്ടും ഇങ്ങനെ ഒരു വിഷയം മുന്നില് വന്നു പെട്ടിട്ടില്ല.

ഏയ് , സീരിയസ് ആകാൻ വഴിയില്ല, ഞാൻ മനസ്സിൽ പറഞ്ഞു, സമാധാനിച്ചു, എന്നാലും ഇന്റർനെറ്റിൽ തപ്പി. "മണി ലൗന്ദരിങ്ങ് ലോ ഇൻ യു.കെ." ഞെട്ടി പോയി. അതൊരു സീരിയസ് ഒഫന്സ് ആണു. അതിൽ ഭാഗഭാക്കാകാൻ പാടില്ല. അറിഞ്ഞാൽ ഉടനെ രിപ്പോർട്ട് ചെയ്യണം. ഞാൻ ആർക്കെതിരെ റിപ്പോര്ട്ട് ചെയ്യും. മണി ലോന്ദരിങ്ങ് ഒഫന്സ് ആണു. പക്ഷേ ദൽറ്റ ലിമിട്ടദ് ഇന്റർനെറ്റിൽ കണ്ണു മിഴിച്ചു കിടന്നു വിലസി ബിസിനസ് നടത്തുന്ന ഒരു അമേരിക്കൻ കമ്പനിയാണ്. പോരാത്തതിനു അവര്ക്ക് യു. കെ.യിൽ ഓഫീസുമുണ്ട്. ഒരു സ്റ്റുദന്റ് ആയ എനിക്കിവിടെ രസിഡൻസ് പെർമിറ്റ് പോലും നാമ മാത്രം. എന്നാലും ഞാൻ പരാതി കൊടുക്കേണ്ട ആപ്പീസുകളൊക്കെ കണ്ടു വെച്ചു. എല്ലാം ഓൻലൈനിൽ മാത്രം. ഇനി ഇതൊരു മണി ലോന്ദരിങ്ങ് ഒഫന്സ് ആണെങ്കിൽ ഇതൊരു ഗുരുതരമായ സൈബർ കുറ്റവും ആണ്.

എന്തായാലും പിറ്റേ ദിവസം നാട്ടിലേക്കു പോയി. പതിനഞ്ചു ദിവസം കഴിഞ്ഞ് മടങ്ങി വന്നു ബാങ്കിൽ നിന്നും ക്യാഷ് പിൻ വലിക്കാൻ നോക്കുമ്പോളതാ എ. ടി .എം. മഷീൻ നിന്ന് തർക്കിക്കുന്നു. തർക്കത്തിനൊടുവിൽ ബാങ്കിൽ പോയി പരിഹാരം കാണാമെന്നു വച്ചു, ഭർത്താവിനെയും കൂട്ടി പോയി. ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന പോലെയതാ ആ ഭീകര വാർത്ത, ഞാൻ മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നും അതിനാൽ എന്റെ അക്കൌണ്ടിലേക്ക് വന്നു കൊണ്ടിരുന്ന ഭര്ത്താവിന്റെ മാസ വരുമാനം അവർ ഈടാക്കിയെന്നും, ബാലന്സ് തുക ഓവർ ഡ്രാഫ്റ്റ് ആയി ഞാൻ ബാങ്കിനു കൊടുക്കണം എന്നുമായിരുന്നു, അവരുടെ പ്രതിവിധി.

ഭര്ത്താവ് സമാധാനിപ്പിച്ചു, നാം ഹലാലായി ഉണ്ടാക്കിയതാണെങ്കിൽ തിരിച്ചു കിട്ടും. എനിക്ക് പൊട്ടി കരയാൻ തോന്നി. പെസിമിസം രോഗമാണെന്നു വരെ പറഞ്ഞിറങ്ങി തിരിച്ചിട്ടു രണ്ടു ചീത്ത പറഞ്ഞിരുന്നെങ്കിൽ സമാധാനം തോന്നിയേനെ.

അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. ഞാൻ കണ്ട എല്ലാ സൈറ്റിലും ഓൻലൈൻ ആയി പരാതി നല്കി. എന്റെ ബാങ്കായ സാന്റാന്ദർ ബാങ്ക് പിറകെ നിന്ന് മാറുന്നില്ല. അവര്ക്കവരുടെ ഓവർ ഡ്രാഫ്റ്റ് പണം വേണം. എന്റെത് സ്ടുടന്റ്റ് അക്കൌണ്ട് ആണു. എനിക്കവർ ഓവർ ഡ്രാഫ്റ്റ് ഫസിലിറ്റി തന്നിട്ടില്ല. ഞാൻ അപേക്ഷിച്ചിട്ടില്ല.ഞാൻ ബാങ്കിന്റെ ഒരു പൌണ്ട് പോലും ഉപയോഗിച്ചിട്ടില്ല. ഞാൻ ചെയ്താ കുറ്റം ഞാൻ മോഷ്ടിച്ച പണം ഉപയോഗിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നു ബാങ്കിനു ബോധ്യപ്പെട്ടാൽ ബാങ്കുകൾക്ക് അത് തിരിച്ചു മോഷ്ടിക്കാം. ഇതും മണി ലോന്ദരിങ്ങിന്റെ ഒരു ഭാഗം.

ഞാൻ ഫിനാൻഷ്യൽ ഓംബുഡ്സ് മാനിൽ പരാതി നല്കി. പരാതി പരിഗണനയിൽ ആണ്. എന്റെ പരാതി അവർ തിരസ്കരിച്ചു. ഇവിടെ ലീഗൽ ഓംബുഡ്‌സ്മാൻ, ഫിനാൻഷ്യൽ ഓംബുഡ്‌സ്മാൻ എന്ന പേരിലൊക്കെ ഉദ്യോഗസ്ഥന്മാർക്കും സ്ഥാപനങ്ങൾക്കും എതിരെ പരാതികൾ പരിശോധിക്കാൻ വേറെ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. പക്ഷേ അവരിലൂടൊണ് കയറിയിറങ്ങിയാൽ മനസ്സിലാകും സാധാരനക്കാരനെത്ര അപ്രാപ്യമാണ് അവയുടെ രീതികളെന്ന്. ബാങ്ക് ഇതിനകം കളക്ഷൻ ഏജൻസിയെ വിട്ടു. എന്റെ അയ്യായിരം പൗണ്ട് പോയി കിട്ടി.

Sunday, 16 June 2013

ഹൌസ് ഓഫ് കോമൻസിലെ സമൂസ

ഭാരതത്തിന്റെ പാർലമെന്റ് മന്ദിരം അകലെ നിന്ന് കണ്ടിട്ടുണ്ടെന്നതല്ലാതെ അതിനടുത്തു പോകാനോ, അതിനകത്ത് കയറാനോ സാധിച്ചിട്ടില്ല. ഹൌസ് ഓഫ് കോമണ്‍സിൽ നടത്തുന്ന  വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ ബാരിസ്റ്റർ ഹെന്റിയുടെ ക്ഷണം കിട്ടിയപ്പോഴും വലിയ താല്പര്യമൊന്നും തോന്നിയില്ല. ഈ ഇംഗ്ലീഷുകാരുടെ പാർട്ടിയിൽ നമുക്കെന്തു കഴിക്കാൻ കിട്ടും എന്നതായിരുന്നു, ചിന്ത. 

ബാരിസ്റ്റർ ഹെന്റിയാകട്ടെ , എന്റെ ക്ഷണം സ്വീകരിച്ച് ആലുവയിലെ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയ  ആദ്യത്തെ അതിഥിയുമാണ്‌..............,

എന്റെ ക്ഷണം സ്വീകരിച്ചു മാത്രമായിരുന്നില്ല, ഹെന്റി കേരളത്തിൽ വന്നത്. അതിനു പിന്നിൽ ഒരു നിഗൂഡ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു. വള്ളം കളിയിലും തോണി തുഴയലിലും അതീവ തല്പരനായ ഹെൻറി കേരളത്തെ കുറിച്ചും ആലപ്പുഴയിലെ കായൽ പരപ്പിനെ കുറിച്ചുമെല്ലാം ധാരാളം കേട്ടിട്ടുണ്ടായിരുന്നുവത്രെ. എന്തായാലും ഹെന്റി കേരളത്തിൽ വന്നു.

പാലായിലും മീനച്ചിലാറിലും ആലപ്പുഴയിലെ കായൽ കരയിലുമെല്ലാം പണ്ട് പരശുരാമന്റെ കാലത്ത് കളിച്ചു വളർന്നതാണ് താനെന്ന അഹങ്കാരത്തോടെ ഭർത്താവ് പറഞ്ഞു, " നീ വരണ്ട, പെണ്ണല്ലേ, വീട്ടിലിരുന്നോ, അല്ലെങ്കിൽ എറണാകുളത്ത് പോയി പേപ്പർ എല്ലാം ശരിയാക്ക്. ഹെന്രിയെ ഞാൻ മാനേജ് ചെയ്തോളാം. 

ജോലി വേണമെന്ന് നിരന്തരം വാശി പിടിച്ച എന്നെ സമാധാനിപ്പിക്കാനായി അവസാനം ഭർത്താവ് കണ്ടെത്തിയ മാർഗമായിരുന്നു, ബാരിസ്റ്റരാക്കുക എന്നത്. മൂന്നു വർഷത്തിനു മുകളിൽ പ്രാക്ടീസ് ഉള്ള വിദേശ വക്കീലന്മാർക്ക് പുപിലേജെന്ന ഓമന പേരിൽ അറിയപ്പെടുന്ന ട്രെയിനിംഗിലൂടെ ബാരിസ്ടരാകാം. ഇതിനു ഒരുപാട് കടമ്പകൾ വേറെയുന്ടെന്നത് സത്യം. അതിനുള്ള പേപ്പർ സംഘടിപ്പിക്കാനാണ്‌ എറണാകുളത്ത്  പോകുന്നത്.

സത്യം പറഞ്ഞാൽ എനിക്കീ പുപിലേജിനോടും ബാരിസ്റ്റർഷിപ്പിനോടും തുടക്കം മുതലേ ലവലേശം താല്പര്യമില്ലായിരുന്നു. ഒരുപാട് ബാരിസ്റ്റർമാരെയും സോളിസിറ്റർമാരെയും ഇതിനകം സ്വന്തം ആവശ്യത്തിനായി കണ്ടു ശീലിച്ഛപ്പോഴേക്കും ഇംഗ്ലീഷ് ലീഗൽ സിസ്റ്റം മടുത്തിരുന്നു.

നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കും ഏതെങ്കിലും പിരിച്ചു വിട്ട  പ്യൂണോ തൂപ്പുകാരിയോ " സാറേ എന്റെ ജോലി തിരികെ വാങ്ങി തരണമെന്ന് " പറഞ്ഞ്  വന്നാൽ " രൂപ നിങ്ങൾ വെച്ചോ, കേസ് ഞാൻ നടത്താം എന്ന് പറഞ്ഞിരുന്ന എന്റെ സീനിയർ അഡ്വക്കേറ്റ് രാജേന്ദ്രൻ നായരെ കണ്ടു ശീലിച്ച എനിക്ക്  ഒരു ബാരിസ്റ്റരും അദ്ദേഹത്തോളം വലുതായിരുന്നില്ല.

ഇന്ത്യയിലെ നിയമ വ്യവസ്ഥിതിയിൽ അപാകത ഉണ്ടാകാം. വക്കീലന്മാർ കള്ളം പറഞ്ഞേക്കാം. പക്ഷേ കൊള്ളക്കാരല്ല. വക്കീലന്മാർ കേസെടുക്കുന്നത്‌ കഴിയുമെങ്കിൽ ജയിപ്പിക്കാം എന്ന വാഗ്ദാനത്തോട് കൂടിയാണ്. അതിനവർ ശ്രമിക്കുമെന്ന് മാത്രമല്ല, കൊലയാളിയെ രക്ഷിക്കാനായി എത്ര കള്ളവും പറയും. പക്ഷേ ഇവിടെ പാവപ്പെട്ട കക്ഷിയുടെ കയ്യിൽ നിന്നും രണ്ടായിരവും മൂവായിരവും പൌണ്ട് വാങ്ങുന്നത് അര മണിക്കൂർ നേരം കക്ഷിയെ കോടതിയിൽ പ്രതിനിധീകരിക്കാൻ മാത്രമാണ്. ഈ പ്രതിനിധീകരണ വേളയിൽ ബാരിസ്റ്റർ പഠിക്കുന്നത് അടുത്ത കേസിന്റെ ഫയൽ ആയിരിക്കാം.

ഈ നീതി വ്യവസ്ഥിതിയുടെ ഭാഗഭാക്കാകാൻ എനിക്ക് താല്പര്യമില്ലാത്തതിനാൽ ബാരിസ്ട്ടരാകാനുള്ള മോഹം കാല ക്രമേണ അസ്തമിച്ചു.

രണ്ടാമതായി ബാരിസ്റ്റർ ആകണമെങ്കിൽ ടെമ്പിളിൽ പോകണം. ടെമ്പിൾ എന്ന് കേട്ടാൽ നാം കരുതും ഏതോ അമ്പലത്തിൽ ആണെന്ന്. എന്നാൽ തെറ്റി. ടെമ്പിൾ എന്നത് ലണ്ടനിലെ പേരു കേട്ട ഒരു സ്ഥലമാണ്. ഇവിടെയാണ്‌ ബ്രിട്ടന്റെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസും അതിനോടനുബന്ധിച്ച് ചാൻസരി കോർട്ടുമെല്ലാം സ്ഥിതി ചെയ്യുന്നത്. മിഡിൽ ടെമ്പിൾ, ഇന്നർ ടെമ്പിൾ എന്ന പേരിൽ അനേകം വക്കീലാപ്പീസുകളും ഇവിടെ കാണാം. പ്രശസ്തമായ തേംസ് നദീ തീരത്താണ്, ടെമ്പിൾ സ്ഥിതി ചെയ്യുന്നത് എന്നത് ഇതിനെ കൂടുതൽ മഹത്തരമാക്കുന്നു. ലണ്ടൻ ബ്രിഡ്ജ് വഴി ട്രെയിൻ യാത്ര ചെയ്തു ബ്ലാക്ക് ഫ്രായെഴ്സിലൂടെയും വിക്ടോറിയ സ്റ്റേഷൻ വഴിയും ടെമ്പിളിൽ എത്താവുന്നതാണ്.

ടെമ്പിൾ വരെ എത്താൻ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ബാരിസ്റ്റർ ആകണമെങ്കിൽ ടെമ്പിൾ സ്റ്റേഷനിൽ നിന്നും അര കിലോമീറ്ററിലധികം നടക്കണം പുപിലേജ് തരാമെന്നേറ്റ വക്കീലാപ്പീസിലേക്ക്. ഇവിടെ ഇംഗ്ലണ്ടിൽ വന്നപ്പോൾ എന്നെ അതിശയിപ്പിച്ച രണ്ടു കാര്യങ്ങളിൽ ഒന്ന് ഇവിടെ കൂടുതൽ വൃദ്ധ ജനങ്ങൾ ഉണ്ടെന്നതായിരുന്നു. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഭർത്താവ് പറഞ്ഞു, ഇവിടെയുള്ള ആളുകൾ കൂടുതൽ വ്യായാമം ചെയ്യുന്നവരും നടക്കുന്നവരും ആണ്. രണ്ടാമതായി, ഇവിടെ നാട്ടിലേത് പോലെ  ഓട്ടോ റിക്ഷ പോയിട്ട് സൈക്കിൾ റിക്ഷ പോലുമില്ല. റ്റാക്സിയാണെങ്കിൽ ദുബായിലേതു പോലെ സുലഭമായി കാണാനുമില്ല. പിന്നെ നടക്കുക തന്നെ. ചിലർ ട്രെയിനിലെല്ലാം സൈക്കിൾ ചുമന്നു വരുന്നത് കാണാം.

നാട്ടിലാണെങ്കിൽ വീട്ടു പടിക്കൽ ഓട്ടോ റിക്ഷ വരും. എത്ര കാശില്ലെങ്കിലും ഓട്ടോ ചാർജ് എന്നും സമ്പാദ്യത്തിൽ ഉണ്ടാകും. ടെമ്പിൾ വരെ നടക്കുക ആലോചിക്കാനേ വയ്യ.

മൂന്നാമതായി, കൂടുതൽ മനസ്സിലാക്കുന്തോറും വക്കീൽ ജോലി മടുത്തു തന്നെ വരുന്നു. വക്കീൽ എന്നാൽ അറബി ഭാഷയിൽ ഭാരം എല്പ്പിക്കപ്പെടുന്നവൻ എന്നാണ്. ഒരു വക്കീലിന്റെ യഥാർത്ഥ ഭാരം മനസ്സിലാക്കണമെങ്കിൽ വക്കീലായാൽ പോരാ, അവൻ ഒരു കക്ഷി കൂടി ആകണം. കേസും അതിന്റെ ഭാരവും അതിലെ പ്രശ്നങ്ങളും ഒരു വക്കീലായ എനിക്ക് മനസ്സിലായത് ഭർത്താവിന്റെ കേസിന്റെ ഭാരം പങ്കു വെച്ചപ്പോഴാണ്. കുടിയേറ്റവും കുടിയൊഴിപ്പിക്കലും, വാടക കരാറും കൌണ്‍സിൽ ടാക്സും, ശമ്പള കുടിശ്ശികയും ഒക്കെയായി പന്ത്രണ്ടിലേറെ കേസുകളിൽ കുടുങ്ങിയ ഒരു കക്ഷിയുടെ ഭാര്യയായപ്പോഴാണ് ആത്മാർഥത ഇല്ലാത്ത വക്കീൽ ജോലി അക്ഷരാർഥത്തിൽ  കൊള്ളയടിക്കൽ ആണെന്ന് മനസ്സിലായത്. കിട്ടുന്ന വരുമാനവും അതിലപ്പുറം കടം വാങ്ങിയും ബാരിസ്റ്റർക്കു കൊടുത്താലും അയാൾ കോടതിയിൽ മിണ്ടാതിരിക്കുമ്പോൾ കക്ഷിക്കുണ്ടാകുന്ന വേദന മനസ്സിലാക്കാൻ ഏതൊരു വക്കീലും ഒരിക്കലെങ്കിലും കക്ഷി ആകണം. 

എന്തായാലും എനിക്ക് ബാരിസ്റ്റർ ആകണ്ട. പണത്തിനു വേണ്ടി വക്കീലും ആകണ്ട.  ഭർത്താവിനു വേണ്ടി ബാർ കൌണ്‍സിലിൽ നിന്നും, അഡ്വക്കറ്റ് ജനറലിൽ നിന്നുമെല്ലാം പേപ്പർ ശേഖരിച്ചു. 

അപ്പോഴേക്കും പതിനൊന്നു മണി ആയിരുന്നു. ഭർത്താവ് വിളിച്ച് പറഞ്ഞു, ഹെൻറി കാനോയിംഗിനു പോയി, ഞാനിവിടെ കാത്തിരിക്കുകയാണ്. അപ്പോൾ എനിക്കുമൊരു മോഹം. ഞാൻ നേരെ മറൈൻ ഡ്രൈവിലേക്ക് നീങ്ങി. കൂട്ടമായി ബോട്ടിലൂടെ അറബിക്കടൽ തീരത്ത്‌ പോയിട്ടുണ്ടെങ്കിലും, ഒറ്റക്കൊരു ബോട്ടിലൊന്ന് സഞ്ചരിക്കുക എന്നത് വളരെ കാലമായുള്ള ആഗ്രഹമാണ്. കയ്യിൽ നിറയെ കാശുണ്ട്. ഞാനൊരു ബോട്ട് വാടകയ്ക്കെടുത്തു. ഞാനും ബോട്ടിന്റെ ഡ്രൈവറും കിളിയും മാത്രം. ബോട്ട് ബോൾഗാട്ടി എത്താറായപ്പോഴതാ ഒരു സതീഷ്‌ വിളിക്കുന്നു, മാഡം, നിങ്ങളുടെ ഗസ്റ്റ് വഴി തെറ്റി എന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. പുള്ളിക്കാരൻ ആകെ വിഷമിച്ചിട്ടാണ്. നിങ്ങളുടെ ഭര്ത്താവിനെ വിളിച്ചിട്ട് കിട്ടുന്നില്ല.


ഞാൻ അദ്ദേഹത്തോട് എന്റെ അതിതിയെ വേണ്ട രീതിയിൽ സംരക്ഷിക്കാൻ പറഞ്ഞു, ബോട്ട് തിരിച്ചു വിട്ടു വീട്ടിലേക്കു പോന്നു. എന്തായാലും ഹെൻറി ശരിക്കും പേടിച്ചിരുന്നു. കാനഡയിൽ ഒറ്റയ്ക്ക് കാനോയിംഗ് നടത്തിയത് ആലപ്പുഴയിൽ നടക്കില്ലാന്ന് മനസ്സിൽ പറഞ്ഞു.  

ഹൌസ് ഓഫ് കോമണ്‍സിൽ നടക്കുന്നത് ഹെന്രിയുടെ ആപ്പീസിന്റെ വാർഷികാഘോഷമാണു. പോകാതിരുന്നാൽ മോശമല്ലേ. ഭർത്താവ് നിർബന്ധിച്ചു. പോയി. ഹൗസ് ഓഫ് കോമൻസ് സ്ഥിതി ചെയ്യുന്നത് വെസ്റ്റ്‌ മിനിസ്റ്റരിലെ പാർലമെന്റ് സ്ക്വയരിലാണു. വിക്ടോറിയയിൽ നിന്നും ഡിസ്ട്രിക്റ്റ് ലെയിൻ വഴി വെസ്റ്റ്‌ മിനിസ്ടരിലെത്താം. പ്രശസ്തമായ ബിഗ്‌ ബെൻ ക്ലോക്ക് ടവറിനു പുറകിലാണ്, പാർലമെന്റ് സ്ക്വയർ. ഇതും തേംസ് നദിയുടെ തീരത്ത്‌ തന്നെയാണ്. ഞങ്ങൾ പോയത് കാറിലായിരുന്നു. ക്രോംവേൽ ഗ്രീൻ എന്ട്രന്സിലൂടെ ആയിരുന്നു, പ്രവേശനം. ഫോട്ടോ എടുത്തു ഐഡന്റിട്ടി കാർഡും തന്നു സെക്യൂരിറ്റി ചെക്ക്‌ എല്ലാം കഴിഞ്ഞേ അകത്തു കടക്കാനാകൂ. വിശാലമായ ഒരുപാട് ഹാളുകളിലൂടെ കടന്നു വേണം അകത്തെത്താൻ.  ഇതിന്റെയെല്ലാം അരികിലായി മൂടി പുതപ്പിച്ച പ്രതിമകൾ കാണാം. ആരെന്നോ എന്തെന്നോ അറിയില്ല. ഏറ്റവും മുകളിലായി ഏതൊക്കെയോ പുണ്യാളന്മാരുടെ ചിത്രവും അതിനരുകിൽ ശരീരവും തലയും മറച്ച സ്ത്രീകളെയും കണ്ടു. രാത്രിയായതിനാൽ പേരു വായിക്കാനായില്ല. ഏറ്റവും ആകർഷിച്ചത് തുടക്കം മുതൽ ഒടുക്കം വരെയുള്ള ചുമരുകളിലെ പെയിന്റിങ്ങുകൾ ആണ്. ഞാനൊരു ഫോട്ടോഗ്രാഫർ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. 

സല്ക്കാര വേദിയിലെത്തി. അവിടെ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. കുറേ മനുഷ്യർ കയ്യിലൊരു ഗ്ലാസ്സുമായി നില്പ്പുണ്ടായിരുന്നു. പരിചയമുള്ളത് മൈക്കിളും ജോർജും ഫരൂഖും റിച്ചാർഡും മാത്രം. ജോർജ് ഒഴിച്ചുള്ളവരെല്ലാം ബാരിസ്റ്റർ ആണ്. ഞങ്ങൾക്ക് ഓരഞ്ച് ജ്യൂസ് തന്നു. സാരിയുടുത്ത് ഹിജാബിട്ടത് ഞാൻ മാത്രമായതിനാൽ കൂട്ടത്തിൽ ഒറ്റപ്പെട്ടതായി തോന്നി. ഒരു മൂലയിൽ ഒതുങ്ങി കൂടി, അരികിലൂടൊഴുകുന്ന തേംസ് നദിയെ നോക്കികൊണ്ട് നിന്നു.

കുറെ സമയം കഴിഞ്ഞ് ഫറൂഖ് മഗ്രിബ് നമസ്കരിക്കാൻ ക്ഷണിച്ചു. ഇഖാമത്ത് കൊടുക്കുമ്പോൾ മനസ്സിൽ കരുതി, എത്രയധികം ഓർമകൾക്ക് സാക്ഷ്യം വഹിച്ച, എത്രയധികം തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നും സാക്ഷ്യം വഹിക്കുന്നു. 

തിരികെ എത്തുമ്പോൾ ഡിന്നറിനായി സമൂസയും ചിക്കനും ഫിഷുമെല്ലാം എത്തിയിരുന്നു.    ഇവിടെ ചിക്കൻ ഹലാൽ ആണെന്ന് ഉറപ്പില്ലാത്തതിനാൽ കഴിക്കാൻ കഴിയില്ല. ഫിഷ്‌ സീബാസ് ആയിരുന്നെങ്കിലും അത്ര താല്പര്യം പോര. എന്തായാലും നമ്മുടെ സമൂസ, അതും വെജിടബിൽ സമൂസ ഇരുന്നു ചിരിക്കുന്നു, എനിക്ക് സമാധാനമായി. ഹൌസ് ഓഫ് കോമണ്‍സിലും സമൂസ.


Friday, 31 May 2013

ഡാർട്ട്മത്ത് വിശേഷങ്ങൾ

കണ്ണ് തുറന്നപ്പോൾ കണ്ടത് അമ്മയെയാണോ? അമ്മൂമ്മയെയാണോ? ഓർമയില്ല. പക്ഷേ ഓർമയായപ്പോൾ കണ്ടതിലെല്ലാം മരമുണ്ടായിരുന്നു, പുഴയുണ്ടായിരുന്നു. പതിമൂന്നു വര്ഷത്തെ ജീവിതത്തിലും പുഴയിൽ കുളിക്കാത്ത, മീൻ പിടിക്കാത്ത ദിവസങ്ങലുണ്ടായിട്ടില്ല. 
മുള്ളിരിങ്ങാട് പുഴയും അതിലെ ജീവിതവും കൊതി തീരെ ആസ്വദിക്കും മുമ്പേ അവിടം വിടേണ്ടി വന്നു.
മാവും പ്ലാവും കശുമാവും, കൂര്ക്കയും ചേനയും കപ്പയുമെല്ലാം ഓര്മ മാത്രമാവും വരെ കയറാൻ മരങ്ങളുണ്ടായിരുന്നു. കൂടെയുള്ള ആണ്‍ കുട്ടികളെല്ലാം മരം കയറിയപ്പോൾ ഞാനും കയറി, അങ്ങിനെ മരം കേറിയായി.അന്നറിഞ്ഞിരുന്നില്ല, മരം കയറുന്നത് തന്റെടമാണെന്ന്.

പതിമൂന്നാം വയസ്സിൽ ആലുവയിൽ കുടിയേറിയപ്പോൾ മരങ്ങൾക്ക് പകരം വാഴകൾ മാത്രമായി കൂട്ടുകാർ. മുമ്പിൽ വിജനമായി കിടക്കുന്ന സലിം ഇക്കയുടെ പറമ്പിലൂടെ വെറുതെ കയ്യിലൊരു ബ്രഷുമായി ഞാൻ നടന്നു. കണ്ണിൽ കാണുന്ന ചെടികലെയെല്ലാം മണത്തു  നോക്കി. അതിൽ നരുതെന്ടി ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ തിന്നു ശീലിച്ചതാണ് നരുതെന്ടി വേര്. വാഴകൾക്കു താഴെ തട്ട് തട്ടായുള്ള പറമ്പിൽ ഒരുപാട് പുല്ലുണ്ട്. വൈകിട്ട് ഒരാട്ടിൻ കുട്ടിയുമായി പുസ്തകവുമെടുത്ത്‌  പറമ്പിലേക്ക് പോകും. അവിടെ ആയിരുന്നു അന്നത്തെ സ്വകാര്യത.  ഓരോ കറുക പുല്ലിനോടും കയ്യോന്നി ഇലയോടും സ്വകാര്യം ചൊല്ലി ഇരിക്കാൻ രസമായിരുന്നു. കയ്യോന്നി എനിക്ക് വെറുമൊരു  കൂട്ടുകാരി മാത്രമല്ല, മുടി വളരാനായി, എണ്ണ കാച്ചാൻ കയ്യോന്നി നീരും, ബ്രഹ്മി നീരും പച്ച നെല്ലിക്കയുമെല്ലാം അക്കാലത്ത് ഉപയോഗിച്ചു പില്കാലത്ത് ഒറ്റ മുടിയില്ലാതെ നരച്ച കഥയിലെ ബാക്കി പത്രവുമാണ്. 
അവയെ തലോടി കഥ പറഞ്ഞിരിക്കുമ്പോൾ വിജനതയിലെ പേടി വിട പറയുമായിരുന്നു. 

കാലം കൊഴിയവേ, വാഴ പറമ്പ് പാട്ടത്തിനു കൊടുത്ത മുതലാളിയുടെ അനിഷ്ടം പ്രമാണിച്ചു അങ്ങോട്ടു പോകാതായി. 
മലയാള നാട് മരങ്ങൾക്ക് പ്രശസ്തമാണ്. പ്രകൃതി സൌന്ദര്യത്തിനും. ഇന്ന് ഡാർട്ട്മത്തിൽ നിന്നുള്ള തിരിച്ച് വരവിൽ ഞാൻ മരങ്ങളെയും പ്രകൃതിയെയും നദിയേയും കടലിനെയും കണ്കുളിർക്കെ കണ്ടു നെടുവീർപ്പിട്ടു. എത്ര മനോഹര തീരം. ഈ തണുപ്പിത്തിരി എന്റെ നാട്ടിലെത്തിയിരുന്നെങ്കിൽ, അങ്ങ് മരുഭൂമിയിലുണ്ടായിരുന്നെങ്കിൽ. വെറുതെ ആശിച്ചു പോയി. എനിക്കീ തണുപ്പ് അസഹനീയമാണെങ്കിലും.

ഡാർട്ട്മത്തിൽ ഇത് രണ്ടാം പ്രാവശ്യമാണ്.  ഇംഗ്ലണ്ടിലെ ഡെവൻ കൗണ്‍ദിയിലുൽപ്പെട്ട ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഡാർട്ട്മത്ത്. മുന്നൂറ്റി അമ്പതു  മൈൽ യാത്രയിൽ മുന്നൂറു മെയിലും മനുഷ്യ വാസമില്ലാത്ത വിജനമായ പ്രദേശമാണ്. അവിടെ പല തരം മരങ്ങൾ തഴച്ചു വളരുന്ന കാടുകളാണ്. ഇംഗ്ലണ്ടിന്റെ മൊത്തം ജനവാസം കേരളത്തിന്റെ ഒരു ജില്ലയിലേത് മാത്രമായിരിക്കുമെന്ന് പറഞ്ഞാലും അതിശയോക്തി തോന്നില്ല, ഈ പ്രദേശം കണ്ടാൽ. ഇത്രയധികം സുന്ദരമായ ഈ പ്രദേശത്ത് ജീവിക്കാൻ ഒരുപാട് നൂലാമാലകൾ പിന്നിടണം, വിദേശികൾക്ക്. . അതേ സമയം തന്നെ ഒരുപാട് പേർ ദേശക്കാർ ഒരുപാട് ഭാഷക്കാർ ഒരുപാട് വേഷക്കാർ ഇവിടെ ജീവിക്കുന്നുണ്ട്. അവര്ക്കെല്ലാം ഇവിടുത്തെ സർക്കാർ ആനുകൂല്യവും നല്കുന്നുണ്ട്.

പ്രകൃതിയെന്നാൽ ആകാശവും ആഴിയും അതിലെ സുന്ദരമായ ജീവജാലങ്ങളും കൂടി ചേർന്നതാണെന്ന ധാരണ ആദ്യമായി  മാറിയത് അങ്ങ് ദുബായിൽ എത്തിയപ്പോഴാണ്. മരങ്ങലാണീ പ്രകൃതിയെ നില നിർത്തുന്നതെന്നും അതിന്റെ സൌന്ദര്യമാണ് പ്രകൃതിയുടെ സൌന്ദര്യമെന്നും എനിക്ക് മനസ്സിലായത്‌ ജബൽ അലി കഴിഞ്ഞ്  അബുദാബി വരെ നട്ടു വളർത്തിയ മരങ്ങളുടെ ദൃശ്യം കണ്ടപ്പോഴാണ്.  മനുഷ്യന് മരങ്ങളെ നശിപ്പിക്കാൻ മാത്രമല്ല, സംരക്ഷിക്കാനും കഴിയും എന്നതും അതോടൊപ്പം മനസ്സിലായി.
ഈ മരങ്ങളും സുന്ദരമായ ഈ പ്രകൃതിയും കാലാവസ്ഥയുമാണോ മനുഷ്യരെ യൂറോപ്യൻ പ്രദേശങ്ങളിലേക്ക് അടുപ്പിക്കുന്നത്.  അല്ല, ആയിരുന്നുവെങ്കിൽ സുന്ദരമായ തന്റെ പ്രകൃത്തിയിലെ മരങ്ങളെ മനുഷ്യർ വെട്ടി നശിപ്പിക്കില്ലായിരുന്നു.

ഡാർട്ട് മത്തിലേക്കുള്ള യാത്രയിൽ ഏറ്റവും ആകർഷകമാവുന്നതു പ്രകൃതിയുടെ വരദാനമായ ഈ മരങ്ങൾ തന്നെയാണ് . ചെറിയ ചെറിയ കുന്നുകൾ പോലെ തോന്നിക്കുന്ന ഈ മരങ്ങളെ കണ്ടപ്പോൾ നേര്യമംഗലം മുതൽ തേക്കടി വരെയുള്ള യാത്രയും, ഋഷികേശ് മുതൽ ഡെരാഡൂണ്‍ വരെയുള്ള യാത്രയും ഓർമിപ്പിച്ചു.  പക്ഷേ ഇവ തമ്മിലുള്ള വ്യത്യാസം കാടിനെ കാടായി നില നില നിർത്തി തന്നെ നാടാക്കുവാനുള്ള യൂറോപ്പിന്റെ വികസനമാണ്.

നമുക്ക് അറിയില്ലാത്ത ഒരുപാട് ചരിത്രം ഓരോ പ്രദേശത്തിനും ഉണ്ടാകാം. അതിലെന്നും യുദ്ധവും ആക്രമണങ്ങളും നേരിടലുകളും ആണു പ്രധാനം. അതുപോലെ തന്നെ ഡാർട്ട്മത്തിനും.  ഡാർട്ട് നദിയുടെ തീരത്തിലൂടെയുള്ള ബോട്ട് യാത്രയിൽ അവിടവിടെയായി വലുതല്ലാത്ത കെട്ടിടങ്ങൾ കാണാം, പണ്ട് യുദ്ധത്തിനായി സന്നാഹങ്ങൾ ശേഖരിച്ചിരുന്നവ. തീരങ്ങളിൽ പീരങ്കികലുണ്ട്, ആക്രമണത്തിന്റെ ഓർമ പുതുക്കൽ. ഇപ്പോഴും ഡാർട്ട് മത്തിലെ നേവൽ കോളേജ് പ്രശസ്തമാണ്.

ഡാർട്ട് നദിയിലൂടെ റ്റോറ്റ്നസ് നദിയിലേക്ക്  കടന്നു ചുറ്റികറങ്ങി സമുദ്ര തീരവും ആസ്വദിച്ച് തിരിച്ചു പോരുമ്പോഴേക്കും ഒരു മണിക്കൂർ കഴിഞ്ഞിരിക്കും. സമുദ്രത്തിന്റെ യഥാർത്ഥ സൌന്ദര്യം ആസ്വദിക്കാൻ റ്റോർക്കോയിലേക്കു ഫെറി വഴി പോകണം.  ഈ പ്രകൃതിയെ എത്ര സമത്വ സന്തുലിതാവസ്തയിലാണു, പ്രപഞ്ച നാഥൻ സൃഷ്ടിച്ചതെന്ന് യാത്രയിലുടനീളം അതിശയപ്പെട്ടു പോകും.

അഗാധമായ ആഴിയിൽ നിന്നും പ്രകൃതിയുടെ വശ്യസുന്ദരമായ പച്ചപ്പിനെ പുല്കി, ധവള മേഘങ്ങളെ ചുംബിച്ചു അങ്ങനന്തതയിലെ ആകാശത്തിലേക്ക് യാത്രയാവുന്ന ഈ പ്രകൃതിയുടെ പരിശുദ്ധ നൈർമല്യമായ കാഴ്ച കണ്കുളുർക്കെ കണ്ടു ഞാൻ തിരിച്ചു പോരുമ്പോഴേക്കും സന്ധ്യയായിരുന്നു.

അസ്തമയം കാണാൻ ബീച്ചിലേക്ക് പോകും വഴി കൂടെയുള്ള കാശ്മീരി സുഹൃത്തിനോട് ഭര്ത്താവ് പറഞ്ഞു, അസ്തമയം കാണാൻ കന്യാകുമാരിയിൽ തന്നെ പോകണം. അറബിക്കടലും ഇന്ത്യൻ മഹാ സമുദ്രവും ബംഗാൾ ഉൾ കടലും സന്ധിക്കുന്ന  മനോഹര ദൃശ്യം. 

മരങ്ങളില്ലാത്ത, തണുപ്പില്ലാത്ത എന്റെ നാടും സുന്ദരമാണെന്ന അഹങ്കാരത്തോടെ ഞാൻ ചിരിച്ചു,  കന്യാകുമാരിയിലെ അസ്തമയം കണ്ടിട്ടില്ലെങ്കിലും .